കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. നാട്ടിലെത്തുമ്പോൾ വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞത്. വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയെന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുമ്പോൾ പ്രതി നാട്ടിൽ ഉണ്ടാകണമെന്ന് കോടതി പറഞ്ഞു.
അതേസമയം, കോടതി നിർദ്ദേശത്തെ പ്രോസിക്യൂഷൻ എതിർത്തു. പ്രതി നാട്ടിൽ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിജയ് ബാബുവിനെ ഇതുവരെ അറസ്‌റ്റ് ചെയ്യാനായില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. വിജയ് ബാബുവിനെ വിമാനത്താവളത്തിൽവച്ച് അറസ്‌റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ പിടിവാശി കാണിക്കരുത്. പോലീസിന്റെ ധാരണ ശരിവെക്കാനല്ല കോടതി. ഇത് ഈഗോയുടെ പ്രശ്‌നമല്ല. പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് പ്രധാനമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷി ചേർക്കാമെന്നും കോടതി വ്യക്‌തമാക്കി.
നേരത്തെ, പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. സമീപകാലത്തു വിജയ് ബാബുവിന്റെ ബിസിനസുകളിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിയ ആളാണ് ഇതെന്നാണു സൂചന. അറസ്‌റ്റ് ഒഴിവാക്കാൻ വിദേശത്തേക്കു കടന്ന വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്‌തത്.
ഇന്നലെ നാട്ടിൽ മടങ്ങി എത്തുമെന്നാണു വിജയ്ബാബു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തതായി വിവരമുണ്ട്. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് വിജയ് ബാബു ശ്രമിക്കുന്നത്.
Most Read: നേപ്പാളിൽ തകർന്നുവീണ വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് കണ്ടെത്തി