ന്യൂഡെല്‍ഹി: ഉന്നാവില്‍ ബലാൽസംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തിൽ മുന്‍ ബിജെപി എംഎല്‍എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കില്ലെന്ന് കോടതി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന സിബിഐ റിപ്പോർട് ജില്ലാ കോടതി ശരിവെച്ചു.
റായ്ബറേലിയില്‍ വച്ച് പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിക്കുകയായിരുന്നു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്‌തു. തുടർന്ന് അപകടത്തിൽ കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു.
പെൺകുട്ടിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ വീഴ്‌ച സംഭവിച്ചു എന്നാരോപിച്ച് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാരിന് നേരെ വിമർശനം ഉയർന്നതിന്റെ പശ്‌ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത്. പ്രതിചേര്‍ക്കപ്പെട്ടവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. അതേസമയം, ഡ്രൈവര്‍ക്കെതിരായി അശ്രദ്ധമായി വണ്ടിയോടിച്ചതിന് കേസ് നിലനില്‍ക്കും.
ഉത്തര്‍പ്രദേശിലെ ഉന്നാവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂര ബലാൽസംഗത്തിന് ഇരയാക്കിയെന്ന കേസിലാണ് ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സിംഗ് സെൻഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിലും കുറ്റവാളിയാണെന്ന് കണ്ടെത്തി ഇയാളെ 10 വര്‍ഷത്തേക്ക് കൂടി ശിക്ഷിച്ചിരുന്നു. കേസിനെ തുടർന്ന് കുല്‍ദീപ് സെൻഗാറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും അംഗത്വം നഷ്‌ടപ്പെടുകയും ബിജെപിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു.
Read also: പെഗാസസിൽ സ്വതന്ത്രാന്വേഷണം; സുപ്രീം കോടതി വ്യാഴാഴ്‌ച ഹരജി പരിഗണിക്കും