ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുക. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകന്‍ എംഎല്‍ ശര്‍മ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. ചാരവൃത്തി സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 500 പ്രമുഖര്‍ സുപ്രീം കോടതി ചീഫ് ജസ്‍റ്റിസിന് കത്തെഴുത്തുകയും ചെയ്‌തിരുന്നു.
ഇസ്രായേല്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ എന്‍എസ്ഒ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ്‌വെറായ പെഗാസസ് വഴി പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയതില്‍ സുപ്രീം കോടതി സിറ്റിംഗ് അല്ലെങ്കില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. രാജ്യത്തെ രാഷ്‌ട്രീയക്കാരും മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍ ആണ് ഇത്തരത്തില്‍ ചോര്‍ത്തിയത്.
ഏറെ പ്രാധാന്യമുള്ള വിഷയമായിട്ടും കേസ് അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി രജിസ്‌ട്രി തയ്യാറായില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ അലെയാലി ഉണ്ടാക്കുന്നതാണിത്. എന്നാല്‍ സുപ്രീം കോടതി രജിസ്‌ട്രി കേസ് പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതേത്തുടർന്നാണ് കോടതി ഹരജി പരിഗണിക്കാമെന്ന് അറിയിച്ചത്.
Read also: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ജാർഖണ്ഡിൽ മൂന്ന് മരണം