ഡെൽഹി: കോവിഡ് ചികിൽസക്കായി അടിയന്തരാനുമതി ലഭിച്ച മോൾനുപിരാവിർ ആന്റിവൈറൽ ഗുളിക അടുത്താഴ്‌ച വിപണിയിലെത്തും. അഞ്ചു ദിവസത്തെ കോഴ്‌സിന് 1399 രൂപയാണ്. ഒരു ഗുളികക്ക് 35 രൂപയായിരിക്കും ഈടാക്കുന്നത്. മാൻകൈൻഡ് ഫാർമയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ മോൾനുപിരാവിർ ഗുളിക പുറത്തിറക്കുന്നത്.
മൊൾനുപിരാവിർ 800 മില്ലിഗ്രാമിന്റെ ഡോസ് ദിവസം രണ്ടുനേരെ വെച്ച് അഞ്ച് ദിവസമാണ് കഴിക്കേണ്ടത്. 200 മില്ലിഗ്രാമിന്റെ 40 ഗുളികയാണ് കഴിക്കേണ്ടത്. മോൾനുപിരാവിറിന്റെ വരവോട് കൂടി കോവിഡ് ചികിൽസ ചെലവ് കുറഞ്ഞതും എളുപ്പമുള്ളതാക്കുമെന്ന് മാൻകൈൻഡ് ഫാർമ ചെയർമാൻ ആർസി ജുനേജ പറഞ്ഞു.
കൊറോണ ബാധിച്ച് ഗുരുതരാവസ്‌ഥയിലുള്ള പ്രായമായ രോഗികളുടെ ചികിൽസയ്‌ക്കായി അടിയന്തിര സാഹചര്യത്തിൽ ഈ മരുന്ന് നിബന്ധനകളോടെ ഉപയോഗിക്കാൻ ഡിസംബർ 29നാണ് അനുമതി നൽകിയിരുന്നത്. നിലവിൽ കോവിഡിനെതിരായ എല്ലാ മരുന്നുകളും ഇൻജെക്ഷനോ ഐവിരൂപത്തിലോ ഉള്ളതാണ്. ഗുളിക രൂപത്തിലുള്ള മരുന്ന് ആദ്യമായാണ് കോവിഡ് ചികിൽസക്കായി ഉപയോഗിക്കുന്നത്.
യുഎസ് കമ്പനിയായ മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ഗുരുതര രോഗസാധ്യതയുള്ള മുതിർന്നവരിൽ മരുന്ന് ഉപയോഗിക്കാൻ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനും അനുമതി നൽകിയിരുന്നു.
National News: കർണാടകയിൽ കോവിഡ് മൂന്നാം തരംഗം; കർശന നിയന്ത്രണത്തിന് ശുപാർശ