തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പൂജപ്പുരയിലെ ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. ജയിൽ ആസ്ഥാന കാര്യാലയത്തിൽ ശുചീകരണത്തിനായി സെൻട്രൽ ജയിലിൽ നിന്നും നിയോഗിച്ച രണ്ട് തടവുകാർ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം 3 ദിവസത്തേക്ക് ജയിൽ ആസ്ഥാനം അടച്ചിടാൻ തീരുമാനിച്ചുവെന്ന് ഡി ജി പി ഋഷിരാജ് സിംഗ് വ്യക്തമാക്കി. ആസ്ഥാനം അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. അണുനശീകരണം പൂർത്തിയായ ശേഷം മാത്രമേ ജയിൽ ആസ്ഥാനം വീണ്ടും തുറക്കുകയുള്ളു.
പൂജപ്പുര സെൻട്രൽ ജയിലും കോവിഡ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. സെൻട്രൽ ജയിലിലെ ഏഴാം ബ്ലോക്കിലെ 75 വയസുള്ള തടവുകാരന് ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റ് തടവുകാരെ അതേ ബ്ലോക്കിൽ തന്നെ നിരീക്ഷണത്തിൽ നിർത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ 41 തടവുകാർക്കും ഒരു ജയിൽ ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ചതായി കണ്ടെത്തി. കൂടാതെ 51 തടവുകാർക്ക് കൂടി രോഗം സ്ഥിതീകരിച്ചിരുന്നു. ജയിലിൽ ആന്റിജൻ പരിശോധന തുടരും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള 975 തടവുകാർക്കും കോവിഡ് പരിശോധന നടത്താനാണ് ജയിൽ വകുപ്പിന്റെ തീരുമാനം.