കണ്ണൂർ: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ചൊവ്വാഴ്ച 123 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേർ വിദേശത്തു നിന്നും ഒൻപതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 2231 ആയി. 58 പേർ ആണ് ചൊവ്വാഴ്ച രോഗമുക്തി നേടി ആശുപത്രി വിട്ടത്.
ജില്ലയുടെ മിക്ക മേഖലകളും രോഗ വ്യാപന ഭീഷണിയിലാണ്. മാങ്ങാട്ടിടം, രാമന്തളി, കല്യാശേരി, പാപ്പിനിശേരി, തളിപ്പറമ്പ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത്. 13 പേർക്കാണ് ചൊവ്വാഴ്ച മാങ്ങാട്ടിടം പഞ്ചായത്തിൽ രോഗബാധ കണ്ടെത്തിയത്. നീർവേലിയിൽ ഒരു കുടുംബത്തിലെ 10 പേർക്കും മൂന്നാം പീടികയിൽ മൂന്ന് പേർക്കുമാണ് രോഗം ബാധിച്ചത്. രാമന്തളിയിലെ എട്ടിക്കുളത്ത് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം ഏറ്റവും രൂക്ഷമായ കല്യാശേരി പഞ്ചായത്ത് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. തളിപ്പറമ്പിലും കടുത്ത നിയന്ത്രണം തുടരുന്നു.
ഒരു ആരോഗ്യ പ്രവർത്തകക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനാണ് രോഗബാധ കണ്ടെത്തിയത്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇത് കടുത്ത ആശങ്കകൾക്കിടയാക്കുന്നുണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ആരോഗ്യപ്രവർത്തകരും പോലീസും.