മുംബൈ : മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുന്നു. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്നാണ് വിദഗ്‌ധർ വ്യക്‌തമാക്കുന്നത്. ജൂലൈ മാസത്തിലെ ആദ്യ 11 ദിവസത്തിനിടെ മഹാരാഷ്‌ട്രയില്‍ റിപ്പോര്‍ട് ചെയ്‌തത് 88,130 കോവിഡ് കേസുകളാണ്. ഒന്നും രണ്ടും തരംഗങ്ങൾക്ക് മുൻപും ഇത്തരത്തിൽ കോവിഡ് കേസുകളിൽ വർധന ഉണ്ടായിരുന്നതായും, അതിനാൽ ഇപ്പോൾ കോവിഡ് വ്യാപനം ഉയരുന്നത് മൂന്നാം തരംഗത്തിന് മുന്നോടിയാകാമെന്നുമാണ് വിദഗ്‌ധർ വ്യക്‌തമാക്കുന്നത്.
മഹാരാഷ്‌ട്രയിലെ കോലാപുർ ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ 3000 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇവിടെയാണ് സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. കൂടാതെ കോലാപുരിലെ അപൂർവമായ സാഹചര്യമാണെന്നും, കോവിഡ് വ്യാപനം കുറക്കുന്നതിനായി വാക്‌സിനേഷൻ നടപടികൾ ശക്‌തമാക്കണമെന്നും വിദഗ്‌ധർ വ്യക്‌തമാക്കി. കൂടാതെ കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിലും 600ഓളം കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
മഹാരാഷ്‌ട്രയിൽ ജൂലൈ-ഓഗസ്‌റ്റ് മാസത്തോടെ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുള്ളത്. സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് ടോപെയാണ് ഇക്കാര്യത്തിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. നിലവിൽ സംസ്‌ഥാനത്ത് മൂന്നാം തരംഗത്തെ നേരിടുന്നതിനായി ഓക്‌സിജൻ ഉൽപാദനത്തിൽ സ്വയം പര്യാപ്‌തത നേടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Read also : വീടുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു; ജില്ലകളിൽ നാശം വിതച്ച് കാലവർഷം