മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 362 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും മലപ്പുറത്തായിരുന്നു. ജില്ലയിൽ ഇതാദ്യമായാണ് പ്രതിദിനം ഇത്രയേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 326 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 19 പേർ ആരോഗ്യപ്രവർത്തകർ ആണ്. 23 പേരുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
അതേസമയം, ജില്ലയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 65 വയസായിരുന്നു.
ജില്ലയിലെ സങ്കീർണമായ സാഹചര്യത്തെ നേരിടാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കളക്ടർ ഉൾപ്പെടെടെയുള്ളവരുമായി സമ്പർക്കം പുലർത്തിയ എഡിഎം, ഡെപ്യൂട്ടി കളക്ടർമാർ, കളക്ടറേറ്റ് ജീവനക്കാർ എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവായത് നേരിയ ആശ്വാസം നൽകുന്നുണ്ട്.
കോവിഡ് വ്യാപനം കണക്കിലെടുത്തു മലപ്പുറത്തു ഞായറാഴ്ചകളിൽ ഒരറിയിപ്പുണ്ടാകുന്നത് വരെ ജില്ലാ ഭരണകൂടം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.