മലപ്പുറം: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,610 പേര്‍ക്ക്. സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട് ചെയ്‌തതും മലപ്പുറത്താണ്. 1,570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ രോഗ ഉറവിടം വ്യക്‌തമല്ല. 11.66 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചു. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്‌ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. 1,045 പേര്‍ ഇന്ന് രോഗമുക്‌തി നേടി.
നിലവിൽ 32,663 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 12,520 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിൽസയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 632 പേരും കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 264 പേരും 124 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.
അതേസമയം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 447 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ഇതുവരെ 3,22,598 പേരാണ് ജില്ലയില്‍ കോവിഡിൽ നിന്നും മുക്‌തി നേടിയത്. 1,161 പേരാണ് ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ എല്ലാവരും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
Malabar News: ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത്; 18 തോണികൾ പിടികൂടി