കോഴിക്കോട്: അനധികൃത മണല്‍ക്കടത്ത് നടത്തിയ ചാലിയാറിലെ 18 തോണികൾ വാഴക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു. മണൽക്കടത്തുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം കരയ്‌ക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്‌ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ താൽക്കാലികമായി പുഴയിൽ സൂക്ഷിക്കാൻ തീരുമാനമായി.
രാത്രിയിലടക്കം കർശന നിരീക്ഷണം നടത്തിയതിന് ശേഷമാണ് വിവിധ കടവുകളിൽ കെട്ടിയിട്ട തോണികൾ പോലീസ് കസ്‌റ്റഡിയിലെടുത്തത്. അരീക്കോട്, വാഴക്കാട് പോലീസ് സംഘം സംയുക്‌തമായാണ് പരിശോധന നടത്തിയത്. തോണികൾക്ക് കൃത്യമായി നമ്പറില്ലെന്നും മണല്‍ കടത്തുന്ന തോണികളാണ് കസ്‌റ്റഡിയിൽ എടുത്തതെന്നും പോലീസ് വ്യക്‌തമാക്കി.
പോലീസ് ബോട്ട് ഉപയോഗിച്ച് കെട്ടി വലിച്ചാണ് ബോട്ട് ജെട്ടിക്കരികിലേക്ക് തോണികൾ എത്തിച്ചത്. തോണി വലിച്ച് കയറ്റാന്‍ ക്രെയ്‌നും ജെസിബിയും പോലീസ് എത്തിച്ചിരുന്നു. എന്നാൽ തോണികൾ പിടികൂടിയതിന് പിന്നാലെ വാഴക്കാട് പഞ്ചായത്തിലെ വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ പോലീസുമായി ചർച്ച നടത്തുകയും പിടികൂടിയ തോണികൾ കരയ്‌ക്ക് കയറ്റുന്നത് താൽക്കാലികമായി നിർത്തിവെക്കുകയും ആയിരുന്നു.
അതേസമയം തുടർ നടപടികൾക്കായി കളക്‌ടർക്ക് റിപ്പോർട് നൽകുമെന്ന് ഡിവൈഎസ്‌പി കെ അഷ്റഫ് അറിയിച്ചു. വാഴക്കാട് ഇൻസ്‌പെക്‌ടർ കെ സുഷീർ, അരീക്കോട് ഇൻസ്‌പെക്‌ടർ എ ഉമേഷ് എന്നിവരാണ് തോണികൾ പിടിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയത്.
Malabar News: റേഷൻ കാർഡ് തരം മാറ്റൽ; ജില്ലയിൽ ഇതുവരെ അപേക്ഷ നൽകിയത് 5,570 പേർ