പാലക്കാട് : മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ച ആളുകൾക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി ഇന്ന് അവസാനിക്കും. റേഷൻ കാർഡ് തരം മാറ്റുന്നതിനായി ജില്ലയിൽ ഇതുവരെ അപേക്ഷ നൽകിയിട്ടുള്ളത് 5,570 ആളുകളാണ്. ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്ന മഞ്ഞ കാർഡ് കൈവശം ഉണ്ടായിരുന്നവരും കാർഡ് തരം മാറ്റുന്നതിനായി ജില്ലയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ആളുകൾ കാർഡ് തരം മാറ്റുന്നതിനായി അപേക്ഷ സമർപ്പിച്ചത് പട്ടാമ്പി താലൂക്കിലാണ്. 1,465 പേരാണ് പട്ടാമ്പി താലൂക്കിൽ മാത്രം അപേക്ഷ നൽകിയത്. ചിറ്റൂർ– 1010, ഒറ്റപ്പാലം– 797, പാലക്കാട്– 791, മണ്ണാർക്കാട്– 873, ആലത്തൂർ– 634 എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ കണക്കുകൾ. ജില്ലയിൽ ആകെ 242 മഞ്ഞ കാർഡുകാരും, മുൻഗണന വിഭാഗത്തിലെ 3,235 പിങ്ക് കാർഡുകാരും, സ്‌റ്റേറ്റ് സബ്‌സിഡിയുള്ള നീല കാർഡ് കൈവശം വച്ച 2,093 പേരുമാണ് അപേക്ഷ നൽകിയത്.
30ആം തീയതിക്ക് ശേഷം അനർഹമായ റേഷൻ കാർഡ് കൈവശം വെക്കുന്ന ആളുകൾക്ക് പിഴ ഈടാക്കുമെന്ന കർശന നിർദേശം വന്നതോടെയാണ് കൂടുതൽ ആളുകളും കാർഡ് തരം മാറ്റാൻ അപേക്ഷ സമർപ്പിച്ചത്. കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയിരിക്കുന്നത്. കൂടാതെ ഇത്തരം ക്രമക്കേടുകൾ ഉദ്യോഗസ്‌ഥരിലാണ് കണ്ടെത്തുന്നതെങ്കിൽ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : ലോക്ക്‌ഡൗൺ ഇളവ്; നീലഗിരിയിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു; യാത്രക്കാർക്ക് നിയന്ത്രണം