തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മെയ് 23 വരെയാണ് നീട്ടിയത്. രോഗവ്യാപനം കുറച്ചുകൊണ്ട് വരാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക്ക്‌ഡൗൺ നീട്ടുമ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടിയേക്കാം. അതിനാൽ, ഒന്നാം ഘട്ടത്തിലെ അനുഭവങ്ങൾ കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്‌ടിക്കുന്ന ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അവശ്യസാധന കിറ്റ് വിതരണം ജൂണിലും തുടരും. മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉടൻ പൂർത്തിയാക്കും. 823 കോടി 23 ലക്ഷം രൂപയാണ് പെൻഷനായി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് 1,000 രൂപ ധനസഹായം അനുവദിക്കും. ക്ഷേമനിധി ഫണ്ടാണ് ഇതിനായി ഉപയോഗിക്കുക. സ്വന്തം ഫണ്ടില്ലാത്ത ക്ഷേമനിധി ബോർഡുകൾക്ക് സർക്കാരിന്റെ സഹായം ലഭിക്കും.
ക്ഷേമനിധിയിൽ നിന്ന് സഹായങ്ങൾ ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായമായി 1,000 രൂപ വീതം നൽകും. സാമൂഹ്യ നീതി വകുപ്പിലേയും വനിതാ ശിശു വികസന വകുപ്പിലെയും അംഗൻവാടി ജീവനക്കാർ ഉൾപ്പടെയുള്ള താൽകാലിക ജീവനക്കാർക്ക് ലോക്ക്‌ഡൗൺ കാലത്ത് ശമ്പളം മുടങ്ങില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കുടുംബശ്രീയുടെ 19,500 എഡിഎസുകൾക്ക് ഒരു ലക്ഷം രൂപ റിവോൾവിങ് ഫണ്ട് അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്‌തം വായ്‌പാ പദ്ധതിയുടെ ഈ വർഷത്തെ പലിശ സബ്‌സിഡിയായ 93 കോടി രൂപ മുൻകൂറായി നൽകും.
കുടുംബശ്രീയുടെ റീസർജന്റ് കേരള വായ്‌പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വർഷത്തെ പലിശ സബ്‌സിഡി 76 കോടി രൂപ അയൽക്കൂട്ടങ്ങൾക്ക് മുൻകൂറായി അനുവദിക്കും. കൂടാതെ, കുടുംബശ്രീ നൽകിയ വായ്‌പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറോട്ടോറിയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീക്ക് സഹകരണ സ്‌ഥാപനങ്ങൾ നൽകിയ വായ്‌പകൾക്ക് കൂടി ഇത് ബാധകമാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
വസ്‌തു നികുതി, ടൂറിസം നികുതി, ലൈസൻസ് പുതുക്കൽ തുടങ്ങിയവക്കുള്ള സമയം ദീർഘിപ്പിക്കും. അതേസമയം, സമ്പൂർണ ലോക്ക്‌ഡൗൺ എത്രത്തോളം വൈറസ് വ്യാപനത്തെ പ്രതിരോധിച്ചുവെന്ന് അറിയാൻ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് മാസം കേരളത്തെ സംബന്ധിച്ച് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കണ്ണൂരിൽ നാളെ റെഡ് അലർട്; കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ