ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ കോവിഡ് രോഗത്തിന്റെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വൈറസിന്റെ മൂന്നാമത്തെ ഘട്ടം ഒക്‌ടോബർ അവസാനത്തോടെ ആരംഭിച്ചിരുന്നു. വർധിച്ചു വരുന്ന മലിനീകരണ തോത് കോവിഡ് കണക്കുകൾ ഉയരാൻ കാരണമായെന്ന് കെജ്‌രിവാൾ പറഞ്ഞു. ഓൺലൈൻ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
നവംബറിൽ ദിവസേന 8,600 കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തിരുന്നു. പക്ഷേ, അപ്പോഴും നമ്മൾ ഉറച്ചുനിന്നു. ചികിൽസക്കായി കിടക്കകളും ലഭ്യമായിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് പോരാടി. പുതിയ കേസുകളുടെ എണ്ണം ഇന്ന് 1,133 ആണ്, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ട് ഉടൻ പുറത്തുവരും.
നവംബറിൽ പോസിറ്റീവ് നിരക്ക് 15.26 ശതമാനമായി ഉയർന്നിരുന്നു. എന്നാൽ സ്‌ഥിതി ഗണ്യമായി മെച്ചപ്പെട്ടുവെന്നും കെജ്‌രിവാൾ പറഞ്ഞു. നവംബർ 11ന് 8,593 കേസുകളുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധന റിപ്പോർട്ട് ചെയ്‌തിരുന്നു.
കോവിഡിന് എതിരായ പോരാട്ടത്തിൽ മുൻനിരയിൽ നിന്നവരെ അഭിവാദ്യം ചെയ്യുന്നു, സർക്കാരിന് നൽകിയ പിന്തുണക്കും സഹകരണത്തിനും, കേന്ദ്രത്തിനും രാഷ്‌ട്രീയ പാർട്ടികൾക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കള്ളപ്പണം വെളുപ്പിക്കൽ; ഫാറൂഖ് അബ്‌ദുല്ലയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി