ബെയ്‌ജിംഗ്: ചൈനയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ബെയ്‌ജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇവിടങ്ങളിൽ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. ഇതിനെതിരെ ജനങ്ങളും ശക്‌തമായ പ്രതിഷേധവുമായി രംഗത്ത് വരാൻ തുടങ്ങിയിട്ടുണ്ട്.
ഷാങ്ഹായിൽ കഴിഞ്ഞ ഒരു മാസത്തോളമായി ലോക്ക്ഡൗൺ തുടരുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് നഗരത്തിൽ നടക്കുന്നത്. അവശ്യ വസ്‌തുക്കൾ പോലും ലഭിക്കാതെ ജനങ്ങൾ വലയുന്ന സ്‌ഥിതിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. സ്‌കൂളുകളിലും വിനോദസഞ്ചാര സംഘങ്ങളിലും വീടുകളിലുമാണ് ലക്ഷണങ്ങളില്ലാതെ രോഗം വ്യാപിക്കുന്നത്. ഈ മേഖലകളിൽ വ്യാപക പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്. ഭക്ഷണവും മരുന്നും പോലും ലഭിക്കാതെ ജനങ്ങൾ ദുരിതമനുഭവിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനൊപ്പം വാക്‌സിൻ വിതരണവും കൂട്ടാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കോവിഡ് സ്‌ഥിരീകരിച്ച സ്‌കൂളുകൾ ഒരാഴ്‌ച അടച്ചിടാനും നിർദ്ദേശമുണ്ട്.
Read also: ധർമടത്തും കനത്ത പ്രതിഷേധം; കെ റെയിൽ എഞ്ചിനീയർക്ക് നേരെ കയ്യേറ്റം