സിയാൻ: ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബുധനാഴ്‌ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യ വസ്‌തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ ഒരുവീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ.
വ്യാഴാഴ്‌ച അർധ രാത്രി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ദീർഘദൂര ബസ് സ്‌റ്റേഷനുകൾ ഇതിനകം അടച്ചു. നഗരത്തിലേക്കുള്ള റോഡുകളിൽ ചെക്ക്പോസ്‌റ്റുകൾ സ്‌ഥാപിച്ചിട്ടുണ്ട്. സിയാൻ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. അത്യാവശ്യമല്ലാത്ത ബിസിനസുകളും അടച്ചുപൂട്ടി.
പ്രാദേശിക സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ബാറുകൾ, ജിമ്മുകൾ, സിനിമാശാലകൾ തുടങ്ങിയ ഇൻഡോർ സൗകര്യങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ തന്നെ അടച്ചിരുന്നു.
അതേസമയം എന്നുവരെയാണ് നിയന്ത്രണങ്ങൾ എന്നതിനെ കുറിച്ച് അധികൃതർ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.
ലോകത്ത് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയ ചൈനയിൽ 113,000 കേസുകളും 4,849 മരണങ്ങളുമാണ് ഇതുവരെ സ്‌ഥിരീകരിച്ചത്. ഡിസംബർ ഒമ്പതു മുതൽ വടക്കൻ നഗരത്തിൽ 143 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ രാജ്യത്ത് കൂടുതലും റിപ്പോർട് ചെയ്‌തിട്ടുള്ളത് ഡെൽറ്റ വകഭേദമാണെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്. അതേസമയം ഒമൈക്രോൺ വകഭേദത്തെ കുറിച്ച് എവിടെയും പരാമർശിക്കുന്നില്ല. അടുത്ത ഫെബ്രുവരിയിൽ ശീതകാല ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ചൈന. അതുകൊണ്ട് തന്നെ കോവിഡിനെ ചെറുക്കാനുള്ള അതീവ ജാഗ്രതയിലാണ് രാജ്യം.
Most Read: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിലേക്ക് ഫണ്ടൊഴുക്കി കേന്ദ്രം