ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് പൂജാ ആഘോഷങ്ങളും ശൈത്യകാലവും മൂലം 12,000 മുതല്‍ 14000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധ സമിതിയുടെ പ്രവചനം. അതേസമയം 15,000 കേസുകള്‍ നേരിടുനുള്ള തയാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് സത്യേന്ദര്‍ ജെയിന്‍ വ്യക്‌തമാക്കി.
നിലവില്‍ സംസ്‌ഥാനത്ത് രോഗം സ്‌ഥിരീകരിക്കുന്ന എല്ലാവരുടേയും സമ്പര്‍ക്ക പട്ടിക തയാറാക്കി അവരെ നിരീക്ഷണത്തില്‍ ആക്കിക്കൊണ്ടുളള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. കോവിഡ് ഇപ്പോള്‍ അവസാനിക്കുന്നില്ലെന്നും മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ എന്നിവ മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാക്‌സിന്‍ കണ്ടെത്തുന്നതു വരെ പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: ചൊവ്വാഴ്‌ച മുതൽ സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത
കഴിഞ്ഞ 35 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് ശനിയാഴ്‌ച ഡെല്‍ഹിയില്‍ രേഖപ്പെടുത്തിയിരുന്നത്. 4116 പുതിയ കോവിഡ് കേസുകളാണ് ശനിയാഴ്‌ച സംസ്‌ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതുവരെയായി 3.51 ലക്ഷം പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതില്‍ 3.19 ലക്ഷം പേരും ഇതിനോടകം രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്. 6225 പേരാണ് സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 26,467 പേര്‍ ഡെല്‍ഹിയില്‍ ചികിൽസയിലുണ്ട്.
National News: ഇന്ത്യന്‍ ഭൂമി കൈയടക്കാന്‍ ആരെയും അനുവദിക്കില്ല; പ്രതിരോധമന്ത്രി