പാലക്കാട് : സംസ്‌ഥാനത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിന് പിന്നാലെ പാലക്കാട് മെഡിക്കൽ കോളേജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറിയതായി പരാതി. പാലക്കാട് ജില്ലയിലെ മെഡിക്കൽ കോളേജിലാണ് സംഭവം. ഇന്നലെ രാത്രിയോടെ ഇവിടെ രണ്ട് കോവിഡ് രോഗികൾ മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങളാണ് പരസ്‌പരം മാറിയത്. സംഭവത്തിൽ മോർച്ചറി ജീവനക്കാരന് തെറ്റ് പറ്റിയതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. അതേസമയം തന്നെ പോലീസിൽ പരാതി നൽകുമെന്നാണ് ബന്ധുക്കൾ വ്യക്‌തമാക്കുന്നത്.
മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂർ സ്വദേശിയുടെ മൃതദേഹം നൽകിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ ദിവസം സമാന സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഉണ്ടായി. നെയ്യാറ്റിൻകര സ്വദേശിയായ പ്രസാദിന്റെ മൃതദേഹം, വെള്ളായണി സ്വദേശിയായ പ്രസാദിന്റേതെന്ന് തെറ്റിദ്ധരിച്ചാണ് മാറി നൽകിയത്. തുടർന്ന് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര സ്വദേശിയായ പ്രസാദിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം മാറി നൽകിയ വിവരം അറിയുന്നത്.
അതേസമയം തന്നെ വെള്ളായണി സ്വദേശിയായ അറുപതുകാരൻ പ്രസാദിന്റെ കുടുംബം നാൽപ്പത്തിയേഴുകാരനായ പ്രസാദിന്റെ മൃതദേഹം കൊണ്ടുപോയി സംസ്‌കരിച്ചിരുന്നു. നിലവിൽ രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളുടെ മൃതദേഹം മാറി പോകുന്ന സംഭവം ഉണ്ടാകുന്നത്.
Read also : കോൺഗ്രസിന്റെ തോൽവിക്ക് കാരണം ഗ്രൂപ്പുകളുടെ അതിപ്രസരം; കെവി തോമസ്