ദുബായ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണം റംസാൻ (ഏപ്രിൽ പകുതി) വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. നിയന്ത്രണം തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണു കോവിഡ് മുൻനിര പോരാളികൾ ഉൾപ്പടെയുള്ളവരിൽ നിന്നു ലഭിച്ച റിപ്പോർട്ടുകളെന്നും അധികൃതർ പറഞ്ഞു.
ഈ മാസം തുടക്കം മുതലാണ് ദുബായിൽ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തലവനായ ദുബായ് അടിയന്തര ദുരന്ത നിവാരണ സുപ്രീം കമ്മിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
പബ്ബുകളും ബാറുകളും അടച്ചിടുക, റസ്‌റ്റോറന്റുകളും കഫെകളും പുലർച്ചെ ഒന്നു വരെ മാത്രം പ്രവർത്തിക്കുക, മാളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70 ശതമാനം പേർക്കും സിനിമാ തിയേറ്റർ, വിനോദകേന്ദ്രങ്ങൾ, കായികവേദികൾ തുടങ്ങിയ സ്‌ഥലങ്ങളിൽ 50 ശതമാനം പേര്‍ക്കും മാത്രം പ്രവേശനം അനുവദിക്കുക തുടങ്ങിയ നിയന്ത്രണങ്ങളാണു ഏർപ്പെടുത്തിയിട്ടുള്ളത്.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഇനിയും അവസരം