ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടിയതായി ആരോഗ്യ മന്ത്രാലയം. ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവുകൾ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അന്താരാഷ്‌ട്ര സഞ്ചാരികളുടെ കോണ്‍ടാക്റ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും വേണം. കോവിഡ് പോസിറ്റീവ് ആയി മാറുന്ന യാത്രക്കാരുടെ സാമ്പിളുകള്‍ ഉടന്‍ തന്നെ ലബോറട്ടറികളിലേക്ക് അയക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജീനോമിക് പരിശോധനയുടെ ഫലങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സംസ്‌ഥാന നിരീക്ഷണ ഉദ്യോഗസ്‌ഥര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കൂടാതെ സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വകഭേദങ്ങളുടെ സാന്നിധ്യത്തില്‍ ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ ഉടനടി ഏറ്റെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്‌ഥാനങ്ങളുമായും, കേന്ദ്ര ഭരണ പ്രദേശങ്ങളുമായും നടത്തിയ ചർച്ചയില്‍ ഒമൈക്രാണ്‍ സാന്നിധ്യം നേരത്തേ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also: ചിരിക്ക് ഓരോ വര്‍ഷവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നു; കുനാല്‍ കമ്ര