ന്യൂഡെൽഹി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ ഐസിയുവിൽ. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലാണ് അഹമ്മദ് പട്ടേൽ ചികിൽസയിൽ തുടരുന്നത്. ഒക്‌ടോബർ 1നാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിക്കുന്നത്. ഒരു മാസത്തിലേറെയായി അദ്ദേഹം ഗുരുഗ്രാമിൽ ചികിൽസയിലാണ്.
കോവിഡ് ശ്വാസകോശത്തെയും മറ്റ് ആന്തരാവയവങ്ങളെയും ബാധിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. നില തൃപ്‌തികരമാണെന്നും എന്നാൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും മകൻ ഫൈസൽ പട്ടേൽ പ്രസ്‌താവനയിൽ അറിയിച്ചു. അഹമ്മദ് പട്ടേലിൻ്റെ ആരോഗ്യവിവരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെക്കുമെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും ഫൈസൽ ട്വീറ്റ് ചെയ്‌തു.
Also Read: ഡെൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ
മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, ഹരിയാന മുഖ്യമന്ത്രി എംഎൽ ഖട്ടര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരൻ സിങും തനിക്ക് കോവിഡ് ബാധിച്ച വിവരം ഞായറാഴ്‌ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.