മുംബൈ: കുതിച്ചുയരുന്ന കോവിഡ് കേസുകൾ ഉയർത്തുന്ന പ്രതിസന്ധിയിൽ അയവ് വരുത്താൻ മഹാരാഷ്‌ട്രയിൽ ഇന്ന് മുതൽ നിരോധനാജ്‌ഞ. രാത്രി 8 മണി മുതൽ അടുത്ത പതിനഞ്ച് ദിവസത്തേക്കാണ് സംസ്‌ഥാനത്ത് നിരോധനാജ്‌ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ 7 മുതൽ രാത്രി 8 വരെ അവശ്യ സേവനങ്ങൾ അനുവദിക്കും. മഹാരാഷ്‌ട്ര ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും സംസ്‌ഥാനത്ത് ആവശ്യമായ ഓക്‌സിജൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അത്യാവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും. പെട്രോൾ പമ്പുകൾ, ഐടി ഫേമുകൾ എന്നിവ പ്രവർത്തിക്കും. ടെലികോം സർവീസ്, ഇ കൊമേഴ്‌സ് സർവീസുകൾ, ഗതാഗതം എന്നിവക്ക് തടസമുണ്ടാകില്ല. എല്ലാ ഓഫീസ് ജീവനക്കാരുടെയും പ്രവർത്തനം വീടുകളിൽ നിന്നാക്കും.
സംസ്‌ഥാനം മുഴുവൻ 144 പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ ലോക്ക്‌ഡൗൺ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സംസ്‌ഥാനത്ത് പ്രതിദിന ടെസ്‌റ്റുകളുടെ എണ്ണം എൺപത്തി അയ്യായിരത്തിൽ നിന്ന് രണ്ട് ലക്ഷമായി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി കിടക്കകളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്തിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് സൈന്യത്തിന്റെ സഹായം ആവശ്യമാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: ലോക്ക്‌ഡൗൺ ആശങ്ക; സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങി അതിഥി തൊഴിലാളികൾ; കൂട്ടപ്പലായനം