മുംബൈ : രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ടം ഭീതിപ്പെടുത്തുന്ന വിധം വ്യാപിക്കുകയാണ്. പ്രതിദിന കണക്കുകൾ ഓരോ ദിവസവും വർധിക്കുന്നത് വലിയ രീതിയിലാണ്. നിലവിൽ രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നുമാണ്. ആശങ്കകൾക്ക് ശമനമില്ലാതെയാണ് മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് കേസുകളിൽ ഉയർച്ച ഉണ്ടാകുന്നത്.
ഇന്ന് മാത്രം 63,729 ആളുകൾക്കാണ് മഹാരാഷ്‌ട്രയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ 398 ആളുകളാണ് സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. നിലവിൽ ഭീതി ഉയർത്തുന്ന രീതിയിലാണ് ഇവിടെ കോവിഡ് കേസുകൾ ഉയരുന്നത്. മഹാരാഷ്‌ട്രക്ക് ഒപ്പം തന്നെ കർണാടക ഉൾപ്പടെയുള്ള മറ്റ് സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്.
കർണാടകയിൽ 14,859 പേർക്ക് രോഗം സ്‌ഥിരീകരിച്ചപ്പോള്‍ 78 പേര്‍ മരണത്തിന് കീഴടങ്ങി. ഇതിൽ 9,917 രോഗികളും ബെംഗളൂരു നഗരത്തിൽ നിന്നാണ്. ഇവിടെയാണ് 57 പേർക്ക് കോവിഡിനെ തുടർന്ന് മരണം സംഭവിച്ചതും. ഇതുവരെ ഉള്ളതിൽ വച്ച് കർണാടകയിൽ റിപ്പോർട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കുകൾ ആണിത്. രോഗം വലിയ രീതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉത്തർപ്രദേശിലും രാജസ്‌ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്‌ച തുടങ്ങും. പൊതുസ്‌ഥലങ്ങളിൽ കർശന നിയന്ത്രണം തുടരുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. കേരളത്തിലും ഇന്ന് പ്രതിദിന കോവിഡ് കേസുകള്‍ 10,000 കടന്നു. 10,031 പേർക്കാണ് കേരളത്തിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്.
Read also : വാക്‌സിൻ ഉൽപാദനം; അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി വിലക്ക് യുഎസ് പിന്‍വലിക്കണമെന്ന് അദാര്‍ പൂനവാല