തിരുവനന്തപുരം : കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തിയ ഒക്‌ടോബർ കടന്നുപോയപ്പോള്‍ സംസ്‌ഥാനത്ത് പോസിറ്റിവിറ്റി റേറ്റിലും രോഗികളുടെ എണ്ണത്തിലും കുറവ്. നവംബര്‍ ആയപ്പോഴേക്കും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് പരിശോധനകള്‍ കുത്തനെ കുറഞ്ഞപ്പോഴും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിരുന്നില്ല. 33,345 കോവിഡ് പരിശോധനകള്‍ മാത്രമാണ് ഇന്നലെ സംസ്‌ഥാനത്ത് നടന്നത്. എന്നാല്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 12.41 ശതമാനം ആയിരുന്നു. ഒക്‌ടോബറില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളില്‍ വരെ ഉയര്‍ന്നിട്ടുണ്ട്.
സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ പ്രതിദിന വളര്‍ച്ച നിരക്ക് 1.37 ല്‍ നിന്നും 0.94 ലേക്ക് താഴ്ന്നിട്ടുണ്ട്. ഒപ്പം തന്നെ കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പാരമ്യഘട്ടം കഴിഞ്ഞുവെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
73816 പരിശോധനകളാണ് കേരളത്തില്‍ ഒരു ദിവസം നടത്തിയ ഏറ്റവും ഉയര്‍ന്ന പരിശോധന. അന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനം ആയിരുന്നു. അതില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഏറ്റവും കുറവ് പരിശോധന നടത്തിയതില്‍ 12.41 ശതമാനം ആയി ടെസ്‌റ്റ് പോസിറ്റിവിറ്റി കുറഞ്ഞത്. ഒപ്പം തന്നെ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിലും വലിയ കുറവ് ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരത്തു ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത് ഒരു മാസത്തിലെ ഏറ്റവും കുറഞ്ഞ പോസിറ്റീവ് കേസുകളാണ്.
Read also : കോവിഡ് വാക്‌സിൻ; 60 കോടി ഓര്‍ഡര്‍ ചെയ്‌ത് ഇന്ത്യ