ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും തിരിച്ചടി നേരിട്ട റിയൽ എസ്‌റ്റേറ്റ് വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഡെൽഹി-എൻസിആർ മേഖല (രാജ്യ തലസ്‌ഥാന മേഖല). 2021ന്റെ രണ്ടാം പാദത്തിൽ ഇവിടെ ഭവന വിൽപന 61 ശതമാനം ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നാല് പാദങ്ങളിൽ പുതിയ പദ്ധതികളുടെ (നിർമാണം) പ്രഖ്യാപനവും ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
രണ്ടാം പാദത്തിൽ 3820 യൂണിറ്റുകൾ മാത്രമാണ് വിപണിയിൽ എത്തിയതെന്ന് അനറോക്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൂന്നാം തരംഗമുണ്ടായാൽ പുതിയ പദ്ധതികളെയും, വിൽപനയെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക പാദത്തെ അപേക്ഷിച്ച് 2021 രണ്ടാം പാദത്തിൽ പുതിയ പദ്ധതികളുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2021 രണ്ടാം പാദത്തിൽ വിൽപന 65 ശതമാനം ഉയർന്നിട്ടുണ്ട്. ഇത് നേരിയ പ്രതീക്ഷ മേഖലയ്‌ക്ക് നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ റിയൽ എസ്‌റ്റേറ്റ് മേഖലയുടെ തിരിച്ചുവരവിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് തന്നെയാണ് കണക്കുകൾ നൽകുന്ന സൂചന.
Read Also: കോവിഡ്; ഇൻഡിഗോയ്‌ക്ക് ജൂൺ പാദത്തിൽ മാത്രം 3174 കോടിയുടെ നഷ്‌ടം