താമരശ്ശേരി: ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാരും ഏഴ് നഴ്‌സിങ് ഓഫിസർമാരുമടക്കം 30 ജീവനക്കാർ നിലവിൽ കോവിഡ് പോസിറ്റീവ് ആയി അവധിയിലാണ്. ഇതേ തുടർന്ന് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്.
അതേസമയം, കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ഇ-സഞ്‌ജീവനി സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇ-സഞ്‌ജീവനി ടെലി മെഡിസിൻ സംവിധാനത്തിൽ 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം ലഭ്യമാണ്. കോവിഡുമായി ബദ്ധപ്പെട്ടുള്ള ആവശ്യക്കാർക്ക് വാർഡുതല ആർആർടി, ആശാ വർക്കർ എന്നിവരുടെ സേവനം തേടാമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
താലൂക്ക് ആശുപത്രിയിൽ ശരാശരി 1300 രോഗികളാണ് ദിവസവും എത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിനും വൈത്തിരി താലൂക്ക് ആശുപത്രിക്കും ഇടയിൽ കിടത്തി ചികിൽസാ സൗകര്യമുള്ള ഏക സർക്കാർ ആശുപത്രി കൂടിയാണിത്. ദേശീയ പാതയിലും ചുരത്തിലും മറ്റും ഉണ്ടാകുന്ന അപകട കേസുകളും ഇവിടെയാണ് എത്തുന്നത്.
Most Read: കോവിഡ് ഇന്ത്യ; 2,55,874 പുതിയ കേസുകൾ, കേരളത്തിൽ 26,514 രോഗബാധ