ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചത് 1,68,912 പേർക്ക്. ഇതോടെ രാജ്യത്തെ ആകെയുള്ള കോവിഡ്-19 കേസുകളുടെ എണ്ണം 1,35,27,717 ആയി ഉയർന്നു. 904 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത് 1,21,56,529 ആളുകളാണ്. 1,70,179 പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം, സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കോടതിയിലെ 50 ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജഡ്‌ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറൻസിലൂടെ കേസുകൾ പരിഗണിക്കും. ഇന്ന് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ കോടതി നടപടികൾ ആരംഭിക്കുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കൂടുതൽ രോഗബാധിതരുള്ള പ്രദേശങ്ങളിൽ ഒന്നായ ഡെൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആശുപത്രികൾ നിറഞ്ഞാൽ ലോക്ക്ഡൗൺ വേണ്ടി വന്നേക്കുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരിക്കുന്നത്. മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം ഏപ്രിൽ 14ന് ശേഷം എടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലും രോഗവ്യാപനം ഉയർന്നുതന്നെയാണ്.
Read Also: സുപ്രീം കോടതിയിൽ കോവിഡ് രൂക്ഷമാകുന്നു; 50 ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ