തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നടന്ന സെൻട്രൽ സ്‌റ്റേഡിയത്തിലെ പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.
സത്യപ്രതിജ്‌ഞക്കായി 80,000 ചതുശ്രയടി വിസ്‌താരമുള്ള കൂറ്റൻ പന്തലാണ് നിർമിച്ചത്. 5,000 പേരെ ഉൾകൊള്ളാൻ കഴിയുന്ന പന്തലിൽ നല്ല വായുസഞ്ചാരവും ലഭിക്കും. സ്‌റ്റേഡിയത്തിൽ തൽകാലം കായിക പരിപാടികളൊന്നും ഇല്ലാത്തതിനാൽ പന്തൽ പൊളിച്ചു കളയരുതെന്നും വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും കഴക്കൂട്ടം മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ഡോ. എസ്‌എസ് ലാൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ വൃദ്ധരുൾപ്പടെ നിരവധി പേർ തിക്കിത്തിരക്കിയാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നത്. ഈ തിരക്ക് രോഗവ്യാപനത്തിന് കാരണമാകുമെന്ന് പരാതികൾ ഉയർന്നിരുന്നു. ഇവ കൂടി പരിഗണിച്ചാണ് പന്തൽ വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കാൻ തീരുമാനിച്ചത്.
Also Read: ജലനിരപ്പ് ഉയരുന്നു; ഡാമുകളിലെ ജലം പ്രളയമാകാതിരിക്കാൻ മുൻകരുതൽ