തിരുവനന്തപുരം : സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നത് പ്രളയത്തിന് വഴിയൊരുക്കാതിരിക്കാൻ മുൻകരുതലുമായി സർക്കാർ. റൂൾ കർവ് അടിസ്‌ഥാനമാക്കി വലിയ ഡാമുകളിലെ ജലനിരപ്പ് ശാസ്‌ത്രീയമായി കൈകാര്യം ചെയ്യണമെന്നു സർക്കാർ കെഎസ്ഇബിക്കും ജലസേചന വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ഡാമുകളിലെ ജലം 3 ദിവസം കൂടുമ്പോൾ വിലയിരുത്താനും, 10 ദിവസം കൂടുമ്പോൾ അവലോകനം ചെയ്യാനും തീരുമാനമായി.
സംസ്‌ഥാനത്ത് നിലവിൽ ശക്‌തമായ മഴക്ക് വഴിവച്ച ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളുടെ പശ്‌ചാത്തലത്തിൽ ചീഫ് സെക്രട്ടറി വിപി ജോയി വിളിച്ച യോഗത്തിലാണ് തീരുമാനം. 2018ൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലെ അശാസ്‌ത്രീയ നടപടികളും വീഴ്‌ചയും കാരണമായെന്ന പഠനം നേരത്തെ തന്നെ വിവാദമായിരുന്നു. ഇത്തവണ ജൂലൈ–ആഗസ്‌റ്റ് മാസങ്ങളിൽ കുറഞ്ഞ സമയത്തിനിടെ അതിതീവ്ര മഴ പെയ്‌താൽ മുൻ വർഷങ്ങളിൽ ചെയ്‌തത് പോലെ ഡാമുകളിൽ നിന്നു വൻതോതിൽ വെള്ളം തുറന്നു വിടരുതെന്നും ഇതിനായി ജലനിരപ്പ് നിയന്ത്രിച്ച് നിർത്തണമെന്നും നിർദേശിച്ചു.
അതേസമയം തന്നെ കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പ് കുറച്ചു നിർത്തുന്നതിനായി വൈദ്യുതി ഉൽപാദനം കൂട്ടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ പുഴയോരങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനാൽ പ്രാദേശികമായ എതിർപ്പുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Read also : ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; 26 പേർക്കായുള്ള തിരച്ചിൽ തുടരുന്നു