കോഴിക്കോട് : കോവിഡ് വാക്‌സിൻ എടുക്കാനായി ജില്ലയിൽ ഉദ്യോഗസ്‌ഥർ നെട്ടോട്ടമോടുകയാണെന്ന് പരാതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ പരമാവധി ഉദ്യോഗസ്‌ഥർക്ക് വാക്‌സിൻ കുത്തിവെപ്പ് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ പലപ്പോഴും വളരെയധികം ദൂരെയാണെന്നാണ് പലരുടെയും പരാതി. ജില്ലയിൽ അധ്യാപകർ അടക്കമുള്ള ഉദ്യോഗസ്‌ഥർക്ക് വാക്‌സിൻ വിതരണം നടക്കുന്നത് രാവിലെ 9 മണി മുതലാണ്. എന്നാൽ കുത്തിവെപ്പ് എടുക്കാനായി കേന്ദ്രങ്ങളിൽ എത്താൻ അൻപതും, അറുപതും കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നതായാണ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കുന്നത്.
വടകര, നാദാപുരം മേഖലയിലെ അധ്യാപകർക്കും ഉദ്യോഗസ്‌ഥർക്കും ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് സെന്റർ നിശ്‌ചയിച്ചു നൽകിയത്. അതേസമയം കോഴിക്കോട് നഗരസഭാ പരിധിയിൽ ഉള്ള ഉദ്യോഗസ്‌ഥർക്ക് പലർക്കും വാക്‌സിൻ കേന്ദ്രങ്ങളായി അനുവദിച്ചത് മുക്കം, കാരശ്ശേരി തുടങ്ങിയ മേഖലകളിലാണ്. അതിനാൽ തന്നെ വളരെയധികം ദൂരം യാത്ര ചെയ്‌താണ് ഉദ്യോഗസ്‌ഥർ വാക്‌സിനെടുക്കുന്നത്.
ഇത് സംബന്ധിച്ച് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ വാക്‌സിൻ സ്വീകരിക്കാൻ സാധിക്കുള്ളു എന്നാണ് മറുപടി ലഭിച്ചത്. വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് അടുത്തുള്ള കേന്ദ്രങ്ങളിൽ നിന്നും വാക്‌സിൻ സ്വീകരിക്കാൻ അവസരം ലഭിച്ചത്. അതേസമയം തന്നെ ഇന്നലെ മുക്കം, കാരശ്ശേരി, കുന്നമംഗലം ഭാഗങ്ങളിൽ ചിലയിടത്ത് നെറ്റ് തകരാർ മൂലം വാക്‌സിനേഷന്റെ വെബ്സൈറ്റ് തുറക്കാൻ സാധിക്കാതെ വന്നതിനാൽ, രാവിലെ 9 മണി മുതൽ 11.30 വരെ വാക്‌സിൻ കുത്തിവെപ്പ് നിർത്തിവെക്കേണ്ടി വന്നു.
Read also : സമരവുമായി കോളനി നിവാസികൾ; സബ് കളക്‌ടർ ഓഫീസിൽ നാടകീയ സംഭവങ്ങൾ