തിരുവനന്തപുരം: കോവിഡ് വാക്‌സിനായി ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്‌തുവരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. എല്ലാ ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പ് ഏപ്രില്‍ 21ന് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് പുതിയ മാര്‍ഗനിര്‍ദേശമെന്നും ശൈലജ ടീച്ചർ വ്യക്‌തമാക്കി.
ഇപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ് (https://www.cowin.gov.in) സംസ്‌ഥാനത്തെ വാക്‌സിനേഷന്‍ നടക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. കൂടാതെ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ ശുചിയാക്കുകയും വേണം.
413 സര്‍ക്കാര്‍ ആശുപത്രികളും 193 സ്വകാര്യ ആശുപത്രികളും ഉള്‍പ്പടെ 606 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷന്‍ നടന്നത്. ഇതുവരെ 68,46,070 ഡോസ് വാക്‌സിനാണ് ആകെ വിതരണം ചെയ്‌തത്. ഇതില്‍ 58,00,683 പേര്‍ ആദ്യഡോസ് വാക്‌സിനും 10,45,387 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.
അതേസമയം 4 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് ഇനി സംസ്‌ഥാനത്ത് ബാക്കിയുള്ളത്. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിൽസ ഉറപ്പാക്കണം; ആദിത്യനാഥിന് മുഖ്യമന്ത്രിയുടെ കത്ത്