സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിൽസ ഉറപ്പാക്കണം; ആദിത്യനാഥിന് മുഖ്യമന്ത്രിയുടെ കത്ത്

By Staff Reporter, Malabar News
pinarayi_Siddique kappan
മുഖ്യമന്ത്രി പിണറായി വിജയന്‍, സിദ്ദീഖ് കാപ്പൻ
Ajwa Travels

തിരുവനന്തപുരം: കോവിഡ് ബാധിതനായി ഉത്തര്‍പ്രദേശ് പോലീസിന്റെ തടങ്കലില്‍ കഴിയുന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിൽസ ഉറപ്പാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിഷയം ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ കത്തയച്ചു.

സിദ്ദീഖ് കാപ്പനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ കാപ്പന് മതിയായ ചികിൽസ ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിന് വേണ്ടി മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്‌ള്യുജെയും രംഗത്തെത്തിയിരുന്നു.

അതേസമയം സിദ്ദീഖ് കാപ്പന് ചികിൽസ ഉറപ്പാക്കണമെന്ന് മാത്രമാണ് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹത്തിനെതിരെ ആരോപിക്കുന്ന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും കത്തില്‍ പ്രതിപാദിക്കുന്നില്ലെന്നുമാണ് വിവരം.

ജയിലില്‍ നിന്നും വീണ വീഴ്‌ചയില്‍ സിദ്ദീഖ് കാപ്പന്റെ താടിയെല്ലിനു പൊട്ടലോ, അല്ലെങ്കില്‍ കാര്യമായ മുറിവോ ഉണ്ടെന്നും അദ്ദേഹം ജയിലില്‍ നരകയാതന അനുഭവിക്കുകയാണെന്നും ഭാര്യ റൈഹാന പറഞ്ഞിരുന്നു. മുഖം വേദനിച്ചിട്ട് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നും കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലെറ്റില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞതായി റൈഹാന നേരത്തെ പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം പുറത്തുവിട്ടത്.

അതേസമയം സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ള്യൂജെ) പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി നാളെ സംസ്‌ഥാനത്തെ എല്ലാ പ്രസ് ക്‌ളബുകളിലും കരിദിനം ആചരിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക. വരും ദിവസങ്ങളിൽ രാജ്ഭവന് മുന്നിൽ ധർണ ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്താനും തീരുമാനമായിട്ടുണ്ട്.

കൂടാതെ രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേരാണ് കാപ്പന് മികച്ച ചികിൽസ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. അദ്ദേഹത്തെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 11 എംപിമാർ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എൻവി രമണക്ക് കത്തു നൽകിയിട്ടുണ്ട്. എംകെ മുനീർ, പിഡിപി ചെയര്‍മാന്‍ അബ്‌ദുൾ നാസര്‍ മഅ്ദനി തുടങ്ങിയവരും കാപ്പന് വേണ്ടി കേരള സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Read Also: സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്‌ത സംഭവം; സ്‌ഥിരീകരിച്ച് ഐടി മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE