റിയാദ് : ഉംറ തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. സൗദി ഹജ്‌ജ്, ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ ആണ് ഇക്കാര്യം വ്യക്‌തമാക്കി രംഗത്ത് വന്നത്. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്.
ജിദ്ദയില്‍ വച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഉംറ തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ നിർബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്‌തമാക്കിയത്. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ നടപടികളും ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ മക്ക, മദീന തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന എല്ലാ നടപടികളും പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കര്‍ശന നടപടികളാണ് രാജ്യത്ത് നിലവില്‍ എടുത്തിരിക്കുന്നത്.
Read also : തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാറിൽ ഒപ്പിട്ടു