ലണ്ടൻ: ലോകത്ത് ആശങ്ക വർധിപ്പിച്ച് ഒമൈക്രോൺ വ്യാപനം. 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ബ്രിട്ടണിലും ഡെൻമാർക്കിലുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്. ബ്രിട്ടണിൽ 69,147 പേർക്കും ഡെൻമാർക്കിൽ 26,362 പേര്‍ക്കുമാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
അതിനിടെ ബ്രിട്ടണിൽ പ്രതിദിന കോവിഡ് കേസുകൾ ആദ്യമായി ഒരു ലക്ഷം കടന്നു. 1,06,122 പേർക്കാണ് 24 മണിക്കൂറിനിടയിൽ രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് പ്രധാന മന്ത്രി ബോറിസ് ജോൺസൺ അറിയിച്ചെങ്കിലും രോഗ വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ നിയന്ത്രണം കടുപ്പിക്കാനാണ് സാധ്യത.
ഒമൈക്രോണിന്റെ വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ പുനഃസ്‌ഥാപിച്ചു. ക്രിസ്‌തുമസിന് ശേഷം ജർമനി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ കർശന ലോക്‌ഡൗണിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം കോവിഡിനെതിരെ ഉപയോഗിക്കാവുന്ന ഫൈസറിന്റെ ഗുളികയ്‌ക്ക് യുഎസ് അംഗീകാരം നൽകി. രോഗികൾക്ക് ഗുളിക വായിലൂടെ നൽകാനാവുമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അസോസിയേഷൻ അറിയിച്ചു. ഗുളിക ഒമൈക്രോണിൽ നിന്ന് പോലും സംരക്ഷണം നൽകുമെന്നാണ് ഫൈസറിന്റെ അവകാശ വാദം.
National News: അസം-മേഘാലയ അതിർത്തി തർക്കം; ജനുവരി 15നകം പരിഹാരം കാണും