ന്യൂഡെൽഹി : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസുകൾ വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കുമെന്ന് വ്യക്‌തമാക്കി വിദഗ്‌ധർ. കോവിഡ് വകഭേദങ്ങളെ വാക്‌സിനുകള്‍ക്ക് മറികടക്കാൻ കഴിയുമെങ്കിലും ഫലപ്രാപ്‍തിയില്‍ കുറവുണ്ടാകുമെന്നും, എന്നാൽ രോഗം തീവ്രമാകുന്നതിൽ നിന്ന് തടയാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നും ജെനോമിക്‌സ് വിദഗ്‌ധർ അറിയിച്ചു. കോവിഡ് വകഭേദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് കോവിഡ് ബാധിതനായ ഒരാൾക്ക് 6 മാസത്തേക്ക് 80 ശതമാനം സ്വാഭാവിക സുരക്ഷ ഉണ്ടായിരുന്നെന്നും, ജനിതകമാറ്റം സംഭവിച്ചതോടെ സ്വാഭാവിക സുരക്ഷ നഷ്‌ടമായെന്നും വിദഗ്‌ധർ വ്യക്‌തമാക്കി.
രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന കൊവാക്‌സിനും, കോവിഷീൽഡിനും യഥാക്രമം 76, 80 ശതമാനമായിരുന്നു ഫലപ്രാപ്‌തി. എന്നാൽ ജനിതകമാറ്റം സംഭവിച്ചതോടെ കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷവും രോഗം സ്‌ഥിരീകരിക്കുന്ന സ്‌ഥിതിയാണ്. കൂടാതെ ഫലപ്രാപ്‌തി 70, 60 ശതമാനമായി കുറഞ്ഞിരിക്കാനാണ് സാധ്യതയെന്നും വിദഗ്‌ധർ സൂചിപ്പിക്കുന്നു. എന്നാൽ രോഗാവസ്‌ഥ തീവ്രമാകുന്നതിൽ നിന്നും വാക്‌സിനുകള്‍ക്ക് സുരക്ഷ നല്‍കാനാകുമെന്നും വിദഗ്‌ധർ കൂട്ടിച്ചേർത്തു.
ജനിതകമാറ്റം സംഭവിച്ച ബി 1.167 വൈറസുകള്‍ 17 രാജ്യങ്ങളിലാണ് റിപ്പോര്‍ട് ചെയ്‌തത്. ഇവയെ കണ്ടുപിടിക്കാൻ അനുയോജ്യമായ പരിശോധന ആർടിപിസിആർ തന്നെയാണ്. കൂടാതെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം യുവാക്കളിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും മാളുകളും റെസ്‌റ്റോറന്റുകളും തുറക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്‌ധർ സൂചിപ്പിക്കുന്നു.
Read also : ഇന്ന് രാത്രി നിർണായകം; അതിതീവ്ര മഴക്കും കാറ്റിനും സാധ്യത