ന്യൂഡെൽഹി: ഉത്തർപ്രദേശ് ലളിത്പൂരിലെ സോജ്‌നയിൽ പശുക്കൾ ചത്ത സംഭവത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഗോ സംരക്ഷണത്തിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രിയങ്ക കത്തിൽ ആവശ്യപ്പെട്ടു.
പശുക്കളെ സംരക്ഷിക്കാൻ ഗോശാലകൾ സ്‌ഥാപിക്കുമെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ ലളിത്പൂരിൽ ചത്ത പശുക്കളുടെ ചിത്രങ്ങൾ കാണിച്ചാണ് പ്രിയങ്ക വിമർശിച്ചത്. പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഉത്തർപ്രദേശ് ഛത്തീസ്‌ഗഡിനെ മാതൃകയാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പശുക്കളെ സംരക്ഷിക്കുന്നതിനായി ‘ഗോധൻ ന്യായ് യോജന’ എന്ന പദ്ധതി ഛത്തീസ്‌ഗഡിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. കോൺഗ്രസ് മന്ത്രിസഭയാണ് ഛത്തീസ്‌ഗഡ് ഭരിക്കുന്നത്.
“വാഗ്‌ദാനങ്ങളെല്ലാം കടലാസിൽ മാത്രമാണ്. പശുക്കളുടെ മരണകാരണം ഔദ്യോഗികമായി വ്യക്‌തമാക്കിയിട്ടില്ല എങ്കിലും പട്ടിണി മൂലമാണെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്‌തമാണ്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല”, പ്രിയങ്ക ആരോപിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്‌ഥരും ഗോശാല നടത്തിപ്പുകാരും തമ്മിൽ ബന്ധമുണ്ടെന്നും പ്രിയങ്ക കത്തിൽ ആരോപിച്ചു.
ഉത്തർപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തിവരുന്ന ഗോശാലയിലാണ് പശുക്കൾ കൂട്ടമായി ചത്തൊടുങ്ങിയത്. കോൺഗ്രസ് വക്‌താവ് പൻഖുഡി പഥക്കാണ് ചത്ത പശുക്കളുടെ ജഡം കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവിട്ടത്.
Read also: കാർഷിക നിയമ പരസ്യത്തിൽ സിഖ് യുവാവിന്റെ ചിത്രം; അനുമതി ഇല്ലാതെയെന്ന് പരാതി