ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ പരസ്യത്തിനായി കേന്ദ്രസർക്കാർ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചെന്ന ആക്ഷേപവുമായി സിഖ് യുവാവ്. 35കാരനായ ഹർപ്രീത് സിങ്ങാണ് തന്റെ അനുമതി ഇല്ലാതെയാണ് കേന്ദ്ര സർക്കാർ ഫോട്ടോ ഉപയോഗിച്ചതെന്ന് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കാർഷിക മന്ത്രാലയത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യുവാവ് പറഞ്ഞു.
ഈ പരസ്യം ബിജെപിയുടെ പഞ്ചാബ് ഘടകം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. പുതിയ നിയമത്തിലൂടെ കർഷകർക്ക് ഉയർന്ന വില നേരിട്ട് ഉറപ്പാക്കുമെന്നാണ് സ്‌ഥാപിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ താൻ വർഷങ്ങൾക്ക് മുൻപ് പോസ്‌റ്റ് ചെയ്‌ത ഫോട്ടോ തന്റെ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ഹർപ്രീത് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിനിമയിൽ ചെറിയ വേഷം ചെയ്‌തിരുന്ന വ്യക്‌തി കൂടിയാണ് യുവാവ്. തന്റെ സുഹൃത്തുക്കൾ ഈ ചിത്രം അയച്ചുതന്നപ്പോഴാണ് വിവരം അറിയുന്നത്. “പലരും ബിജെപിയുടെ പോസ്‌റ്റർ ബോയ് എന്നുവിളിച്ച് കളിയാക്കി. എന്നാൽ പ്രതിഷേധിക്കുന്ന കർഷകരുടെ പോസ്‌റ്റർ ബോയ് ആണ് ഞാൻ. അവരോടൊപ്പമാണ് ഞാൻ”, ഹർപ്രീത് സിംഗ് പറഞ്ഞു.
കാർഷിക നിയമങ്ങൾക്ക് എതിരെ നവംബർ 26 മുതൽ പ്രതിഷേധം നയിക്കുകയാണ് കർഷകർ. അതേസമയം, കർഷക സമരം ഒരു മാസത്തോട് അടുക്കുമ്പോഴും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
Read also: ഗുരുദ്വാര സന്ദര്‍ശനത്തില്‍ മോദിയെ വിമര്‍ശിച്ച് ശിവസേനാ മുഖപത്രം