തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ധാരണ. സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇന്നത്തെ യോഗത്തിൽ നടന്നത്. രണ്ട് തവണ മൽസരിച്ച ആളുകൾക്ക് വീണ്ടും അവസരം നൽകേണ്ടെന്നാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്. എന്നാൽ വിജയം നേടാൻ സിറ്റിംഗ് എംഎൽഎ തന്നെ മൽസരിക്കേണ്ടി വരുമെന്ന സാഹചര്യങ്ങൾ ഉണ്ടായാൽ ഈ തീരുമാനത്തിൽ ഇളവ് നൽകാമെന്നും തീരുമാനമായിട്ടുണ്ട്.
കൂടാതെ ഇത്തവണ ഇടത് മുന്നണിയിലേക്ക് ജോസ് കെ മാണി വിഭാഗവും, എൽജെഡിയും ചേർന്നതിനാൽ അവർക്കായി സിറ്റിംഗ് സീറ്റുകൾ വിട്ട് നൽകാനും, സീറ്റുകൾ വച്ച് മാറുന്നതടക്കമുള്ള വിട്ടുവീഴ്‌ചകൾ നടത്താനും ഇന്ന് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായി. സ്‌ഥാനാർഥി നിർണയം സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ മാത്രമാണ് ഇന്ന് നടന്നത്. അതിനാൽ തന്നെ സ്‌ഥാനാർഥികളെ നിർണയിക്കുന്നതിൽ വ്യക്‌തത വരുത്തുന്നതിനായി ഉടൻ തന്നെ വീണ്ടും യോഗം ചേരാനും സാധ്യതയുണ്ട്.
എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ജാഥകൾക്ക് ശേഷം സിപിഎം സെക്രട്ടേറിയറ്റ് ചേർന്ന് സ്‌ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാനാണ് സാധ്യതയുള്ളത്. നിലവിൽ രണ്ട് തവണ മൽസരിച്ചവർക്ക് അവസരം നൽകേണ്ടെന്ന തീരുമാനം ഉള്ളതിനാൽ മിക്ക നേതാക്കൾക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം ലഭിച്ചേക്കില്ല. എന്നാൽ വിജയം നേടാൻ വേണ്ടി സിറ്റിംഗ് എംഎൽഎമാർ തന്നെ വീണ്ടും മൽസരിക്കണമെന്ന സ്‌ഥിതിയുള്ള മണ്ഡലങ്ങളിൽ ഈ നയം പാർട്ടിക്ക് അത്ര എളുപ്പം നടത്താനും സാധിക്കില്ല.
Read also : അലി അക്ബറിനെ തടഞ്ഞാൽ ആഷിക്ക് അബുവിന്റെ സിനിമ തിയേറ്റര്‍ കാണില്ല; സന്ദീപ് വാര്യര്‍