തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളെ തീരുമാനിക്കും. സർക്കാരിൽ നിന്ന് സ്‌റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കർഷക സംഘം നേതാവും സംസ്‌ഥാന സമിതി അംഗവും മുൻ രാജ്യസഭാ എംപിയുമായ കെകെ രാഗേഷിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടരും. മുഖ്യമന്ത്രിയുടെ സ്‌റ്റാഫിലെ മിക്കവരും തുടരാനാണ് സാധ്യത.
പിണറായി വിജയൻ ഒഴികെയുള്ള എല്ലാവരും പുതുമുഖങ്ങൾ ആയതിനാൽ സ്‌റ്റാഫിന്റെ കാര്യത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്. കഴിഞ്ഞ തവണ മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളുടെ എണ്ണം 25ൽ ഒതുങ്ങണമെന്ന് സിപിഐഎം തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിൽ മാറ്റങ്ങൾ ഉണ്ടാകുമോയെന്ന് ഇന്നത്തെ യോഗത്തിന് ശേഷം അറിയാം. കെകെ ശൈലജക്ക് മന്ത്രിപദവി നൽകാത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളും യോഗം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
Read also: ജലനിരപ്പ് ഉയരുന്നു; ഡാമുകളിലെ ജലം പ്രളയമാകാതിരിക്കാൻ മുൻകരുതൽ