കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. തലശേരി കീഴന്തി മുക്കിൽ മുഹമ്മദ് ഫൈസലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമികൾ വീടിന് നേരെ കല്ല് എറിഞ്ഞത്. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. ഫൈസലിന്റെ മാതാവും സഹോദരിയും ബന്ധുവുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ പാലക്കാട് ഇന്ന് സർവകക്ഷി യോഗം നടക്കുന്നുണ്ട്. വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക. യോഗത്തിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിജെപി അറിയിച്ചത്.
24 മണിക്കൂറിനുള്ളിൽ രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടും കൂടുതൽ പോലീസ് വിന്യാസം നടത്തിയും ക്രമസമാധാന നില പുനഃസ്‌ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സർവകക്ഷി യോഗം വിളിച്ചു സംഘർഷത്തിന് അയവ് വരുത്താനുള്ള സർക്കാർ നീക്കം. പോപ്പുലർ ഫ്രണ്ട് സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
Most Read: അച്ചടക്ക സമിതി നോട്ടീസിൽ വിശദീകരണം നൽകി കെവി തോമസ്