കാസർഗോഡ്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാലും ഞായറാഴ്‌ച ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് സമ്മേളന ദിനം ചുരുക്കിയതെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ ജില്ലയിൽ കളക്‌ടർ പൊതുയോഗത്തിന് വിലക്ക് ഏർപ്പെടുത്തുകയും പിന്നീട് ഉത്തരവ് പിൻവലിച്ചതും വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
സംഭവത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇതിനിടെ, കാസർഗോഡ് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച ജില്ലാ കളക്‌ടറുടെ നടപടി ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്‌ടർ തീരുമാനം പിൻവലിച്ചതെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നത്.
ഇന്നലെ കോവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് രാഷ്‌ട്രീയ പാർട്ടികളുടെയടക്കം പൊതുയോഗം വിലക്കിയത്. സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു നടപടി. എന്നാൽ, രണ്ട് മണിക്കൂറിനകം തന്നെ തീരുമാനം പിൻവലിച്ചു. ഇതോടെ വൻ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സിപിഎമ്മിന്റെ സമ്മർദ്ദം മൂലമാണ് കളക്‌ടർ തീരുമാനം പിൻവലിക്കാൻ കാരണമെന്ന ആരോപണമാണ് ഉയർന്നത്. എന്നാൽ, സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നാണ് കളക്‌ടർ പ്രതികരിച്ചത്.
Most Read: ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ സിപിഎം സമ്മേളനങ്ങൾ മാറ്റിവെക്കണം; വി മുരളീധരൻ