തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിലും ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ട് പോകാനുള്ള സിപിഎം നടപടിയിൽ ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തോടുള്ള സിപിഎമ്മിന്റെ വെല്ലുവിളിയാണ് ഇതെന്നും, ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ സമ്മേളനങ്ങൾ മാറ്റിവെക്കാൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
നാട്ടുകാർക്ക് ഒരു നിയമം സിപിഐഎംക്കാർക്ക് വേറെ നിയമം എന്നതാണ് സർക്കാർ നിലപാടെന്നും, ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കാൻ തയ്യാറാണെങ്കിലും സിപിഐഎം അതിന് തയ്യാറല്ലെന്നും മുരളീധരൻ ആരോപണം ഉന്നയിച്ചു. പ്രതിനിധികള്‍ക്ക് രോഗം സ്‌ഥിരീകരിച്ചിട്ടും തിരുവനന്തപുരം ജില്ലാ സമ്മേളനം നിര്‍ത്തിവെക്കാതിരുന്നത് വലിയ തോതിൽ രോഗവ്യാപനത്തിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ സിപിഎം ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ട് പോകുന്ന നടപടിയിൽ കെ മുരളീധരൻ എംപിയും, പ്രതിപക്ഷ നേതാവ് വിഡി സതീശനും നേരത്തെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ സമ്മേളനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നടത്തുന്നതെന്നും, കോവിഡ് ബാധിക്കുന്നത് സിപിഐഎംകാർക്ക് മാത്രമല്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ മറുപടി നൽകി.
Read also: ഉത്തരവ് പിൻവലിച്ച കാസർഗോഡ് കളക്‌ടറുടെ നടപടിക്കെതിരെ ഹരജി