കാസർഗോഡ്: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച ജില്ലാ കളക്‌ടറുടെ നടപടി ചോദ്യം ചെയ്‌ത് ഹരജി. ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്‌ടർ തീരുമാനം പിൻവലിച്ചതെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നത്.
തീരുമാനം കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നും സംസ്‌ഥാന സർക്കാരിനെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹരജിയിൽ കുറ്റപ്പെടുത്തുന്നു. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേയും കേസിൽ എതിർ കക്ഷിയാക്കിയിട്ടുണ്ട്. ഇന്നലെ കോവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് രാഷ്‌ട്രീയ പാർട്ടികളുടെയടക്കം പൊതുയോഗം വിലക്കിയത്. സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു നടപടി.
എന്നാൽ, രണ്ട് മണിക്കൂറിനകം തന്നെ തീരുമാനം പിൻവലിച്ചു. ഇതോടെ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. സിപിഎമ്മിന്റെ സമ്മർദ്ദം മൂലമാണ് കളക്‌ടർ തീരുമാനം പിൻവലിക്കാൻ കാരണമെന്ന ആരോപണമാണ് ഉയർന്നത്. എന്നാൽ, സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നാണ് കളക്‌ടർ പ്രതികരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചതെന്നും കളക്‌ടർ വിശദീകരിച്ചു.
Most Read: സംസ്‌ഥാനത്ത് കോവിഡ് ഉയരുന്നു; 4 ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ