കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ സിപിഎം സമരത്തിലേക്ക്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ ഇന്ന് പയ്യന്നൂരിൽ പ്രതിഷേധം സംഘടിപ്പിക്കും. നിക്ഷേപ തട്ടിപ്പിൽ കമറുദ്ദീനെതിരെ പരാതി നൽകിയവരെ അണിനിരത്തിയാണ് പ്രതിഷേധം. കഴിഞ്ഞദിവസം പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കമറുദ്ദീനെതിരെ പരാതി നൽകിയവരേയും കുടുംബാംഗങ്ങളേയുമാണ് പ്രതിഷേധത്തിൽ അണിനിരത്തുന്നത്. നാലു പരാതികളാണ് പയ്യന്നൂർ പോലീസിൽ കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
അതേസമയം, നിക്ഷേപ തട്ടിപ്പിൽ മധ്യസ്ഥ ചർച്ചക്ക് വിളിപ്പിച്ച് മർദ്ദിച്ചുവെന്ന ജ്വല്ലറി പിആർഒ മുസ്‌തഫയുടെ പരാതിയിൽ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ മാഹിൻ ഹാജി ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തു. വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും ഭാര്യയേയും മക്കളേയും പച്ചക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുസ്‌തഫ പറഞ്ഞു. എംഎൽഎയെ സംരക്ഷിക്കാൻ ജീവനക്കാരെ ബലിയാടാക്കുകയാണെന്നും മുസ്‌തഫ ആരോപിച്ചു.
Also Read: മന്ത്രിസഭ യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയായേക്കും
ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ മായിൻ ഹാജിയെയായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം മധ്യസ്ഥ ചർച്ചക്ക് ചുമതലപ്പെടുത്തിയത്. ഇതേത്തുടർന്നാണ് വിവരങ്ങൾ ശേഖരിക്കാനെന്ന പേരിൽ ഇദ്ദേഹം മേൽപ്പറമ്പിലെ സ്വന്തം വീട്ടിലേക്ക് ജ്വല്ലറി ജനറൽ മാനേജർ സൈനുലാബുദ്ദീനേയും പിആർഒ മുസ്‌തഫയേയും വിളിച്ചുവരുത്തിയത്. എന്നാൽ മധ്യസ്ഥ ചർച്ചക്ക് പകരം ഭീഷണിപ്പെടുത്തലാണ് അവിടെ നടന്നത് എന്നാണ് മുസ്‌തഫ പറയുന്നത്.