തിരുവനന്തപുരം: കോൺഗ്രസ് വിടാനുള്ള എവി ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം. പിഴവുകൾ ചൂണ്ടിക്കാട്ടിയതാണ് ഗോപിനാഥ് പാർട്ടിക്ക് അനഭിമതനാകാൻ കാരണം. ഗോപിനാഥിന് പിന്നാലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടുമെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പ്രതികരിച്ചു.
അതേസമയം, എവി ഗോപിനാഥ്, പിഎസ് പ്രകാശ് തുടങ്ങിയ അതൃപ്‌തർ ഇടത് കേന്ദ്രങ്ങളുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങളോട് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രാദേശിക തലത്തിൽ എന്തെങ്കിലും ചർച്ച നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നാണ് മുതിർന്ന സിപിഎം നേതാക്കൾ പറയുന്നത്.
പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗോപിനാഥ് പാർട്ടി വിടുന്ന കാര്യം അറിയിച്ചത്. കോൺഗ്രസ് പ്രാഥമിക അംഗത്വം അദ്ദേഹം രാജിവെച്ചു. മുൻ ആലത്തൂർ എംഎൽഎയായ ഗോപിനാഥ്, പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന ഗോപിനാഥ്, ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൽ പരസ്യമായി അതൃപ്‌തി അറിയിച്ചിരുന്നു. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലിയും നേതൃത്വവുമായി ഗോപിനാഥ് പരസ്യമായി ഇടഞ്ഞിരുന്നു.
ഗോപിനാഥ് തിരികെവരുമെന്ന പ്രതീക്ഷയിലാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമമായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചെയ്യുകയെന്നും കെ സുധാകരൻ പ്രതികരിച്ചിരുന്നു.
Also Read: അധ്യാപക ദിനത്തിന് മുൻപായി സംസ്‌ഥാനത്തെ എല്ലാ അധ്യാപകർക്കും വാക്‌സിനേഷൻ; ആരോഗ്യമന്ത്രി