തിരുവനന്തപുരം: ആലത്തൂരിൽ തനിക്ക് നേരെ ഉണ്ടായ ഭീഷണിയിൽ ഗവർണർക്ക് പരാതി നൽകി എംപി രമ്യാ ഹരിദാസ്. യുഡിഎഫ് എംപിമാരോടൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് രമ്യ പരാതി നല്‍കിയത്. ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പരാതി നല്‍കിയ ശേഷം രമ്യാ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഈ അസഹിഷ്‌ണുത അംഗീകരിക്കാൻ കഴിയില്ല .നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും എംപി വ്യക്‌തമാക്കി.
ഇന്നലെയാണ് പാലക്കാട്, ആലത്തൂരിൽ രമ്യാ ഹരിദാസിന് നേരെ ഭീഷണിയും തെറിവിളിയും ഉണ്ടായത്. തന്നെ റോഡിൽ തടഞ്ഞുനിർത്തി ആലത്തൂരിലെ സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്നാണ് എംപിയുടെ ആരോപണം. മുൻ പഞ്ചായത്ത് പ്രസിഡണ്ട് നാസർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് രമ്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആലത്തൂരിലെ ഓഫിസിലേക്ക് പോകുന്ന വഴി ഹരിതകർമ സേനയിലെ സ്‌ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ പോവുകയായിരുന്നു എംപി. ഇതിനിടെ ഒരു ഇടതുപക്ഷ നേതാവ് കേട്ടാൽ അറയ്‌ക്കുന്ന തെറി പറഞ്ഞു. സ്‌ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജൻമദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്‌റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തെന്ന് രമ്യാ ഹരിദാസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.
ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്‌ട്രീയ-സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നുപോലും അറിയാത്ത രീതിയിലേക്ക് ഇടതുപക്ഷക്കാർ മാറിക്കഴിഞ്ഞോയെന്നും എംപി ചോദിച്ചിരുന്നു.
“ആലത്തൂര് കയറിയാൽ കാലുവെട്ടും എന്നാണ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം,”- എന്നും രമ്യ പ്രതികരിച്ചിരുന്നു.
Most Read: ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്; കെ സുധാകരൻ എംപി