ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രിസഭാ പുനസംഘടന നടന്നുവെങ്കിലും കർണാടക ബിജെപിയിൽ പ്രതിസന്ധി ഒഴിയുന്നില്ല. മുതിർന്ന നേതാക്കൾ അടക്കം മുഖ്യമന്ത്രി യെദിയൂരപ്പക്ക് എതിരായ നിലപാടുമായി രംഗത്ത് വന്നതോടെ ബിജെപി കേന്ദ്ര നേതൃത്വവും ആശങ്കയിലാണ്. മന്ത്രിസ്‌ഥാനം മോഹിച്ച പല മുതിർന്ന നേതാക്കളെയും വെട്ടി പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചതോടെ തുടങ്ങിയ വിവാദങ്ങൾക്ക് ഇതുവരെയും അന്ത്യമായിട്ടില്ല.
അതേസമയം തനിക്കെതിരെ വിമത ശബ്‌ദമുയർത്തുന്ന നേതാക്കളോട് കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ നിർദേശിച്ച മുഖ്യമന്ത്രി ഒരു മുഴം നീട്ടിയെറിഞ്ഞു. രഹസ്യ വിവരങ്ങൾ ഉൾപ്പെട്ട സിഡി കാണിച്ചു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയാണ് പുതുതായി മന്ത്രിമാരായ ചുമതലയേറ്റ കൂടുതൽ പേരും സ്‌ഥാനം നേടിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മുതിർന്ന നേതാവ് ബസനഗൗഡ പാട്ടീൽ യത്‌നലാണ് ആരോപണത്തിന് പിന്നിൽ. കഴിഞ്ഞ കുറച്ചു നാളുകളായി ഈ രഹസ്യ സിഡി മുൻനിർത്തിയാണ് സർക്കാരിനെയും മുഖ്യമന്ത്രിയേയും വിമത നേതാക്കൾ കടന്നാക്രമിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ എംപി രേണുകാചാര്യ, മറ്റ് എംഎൽഎമാരായ എംപി കുമാരസ്വാമി, സതീഷ് റെഡ്ഡി, ശിവനഗൗഡ നായക്, തിപ്പറെഡ്ഡി, സുനിൽ കുമാർ, രാജൂഗൗഡ, എസ്എ രാമദാസ്, കൂറുമാറ്റക്കാർക്കിടയിൽ നിന്നു എഎച്ച് വിശ്വനാഥ് എംഎൽസി, എംഎൽഎമാരായ മഹേഷ് കുമത്തല്ലി, എൻ മുനിരത്‌ന തുടങ്ങി ഒട്ടേറെ പേർ അതൃപ്‌തിയുമായി രംഗത്തുണ്ട്.
Read Also: വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം; ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും