ന്യൂഡെൽഹി: പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.
ഇതിനിടെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കൾ രംഗത്തെത്തിയിരുന്നു. നെഹ്റു കുടുംബം മുന്നോട്ട് വെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടതില്ലെന്ന് ഡെൽഹിയിൽ ഗുലാം നബി ആസാദ് വസതിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഒന്നിന് പിന്നാലെ ഒന്നായി ഓരോ തിരഞ്ഞെടുപ്പിലും തോറ്റ് തുന്നംപാടുന്ന സാഹചര്യത്തിൽ നേതൃത്വം മാറിയേ തീരൂ എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം.
അധ്യക്ഷ സ്‌ഥാനം സോണിയ ഗാന്ധി ഒഴിഞ്ഞാൽ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്‌ഥാനത്തേക്ക് കൊണ്ടുവരുമെന്നും നേതാക്കൾ പറഞ്ഞു. മല്ലികാർജുന ഖാർഗയെ പാർലമെന്ററി പാർട്ടി നേതാവാക്കാനും ആലോചനയുണ്ട്. സംഘടന ജനറൽ സെക്രട്ടറി സ്‌ഥാനത്തും അഴിച്ചുപണി വേണം. പഞ്ചാബിലെ തോൽവിയടക്കം ചൂണ്ടിക്കാട്ടി പ്രവർത്തക സമിതിയിൽ കെസി വേണുഗോപാലിനെതിരെ നിലപാട് ശക്‌തമാക്കാനും ഗ്രൂപ്പ് 23 നേതാക്കൾ തീരുമാനിച്ചു.
Most Read: പാതിരാത്രി നഗരം ചുറ്റാനിറങ്ങിയ പെൻഗ്വിൻ അറസ്‌റ്റിൽ!