കണ്ണൂർ: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്‌ദാനം ചെയ്‌ത് കേരളത്തിലുടനീളം വൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം. എളുപ്പത്തിൽ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ആയിരത്തിലധികം പേരെയാണ് തട്ടിപ്പ് സംഘം പറ്റിച്ചതെന്ന് കണ്ണൂർ സിറ്റി അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യക്‌തമാക്കി. ഇത്തരത്തിൽ 1,265 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബെംഗളൂരു ആസ്‌ഥാനമാക്കി ലോങ്ങ് റിച്ച് ടെക്നോളോജിസ് എന്ന പേരിൽ ഓൺലൈൻ വെബ്സൈറ്റ് വഴിയാണ് നിരവധി പേരിൽ നിന്നായി പണം തട്ടിയത്. രണ്ട് മുതൽ എട്ട് ശതമാനം ലാഭവിഹിതം ക്രിപ്റ്റോ കറൻസിയിൽ നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരിൽ നിന്ന് പണം സമാഹരിക്കുന്നത്. മോറിസ് കോയിൻ കറൻസിയുടെ പേരിൽ നടന്നത് 1,265 കോടിയുടെ തട്ടിപ്പാണെന്നാണ് അന്വേഷണത്തിൽ വ്യക്‌തമായത്. ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാലങ്ങളിൽ നിക്ഷേപകർക്ക് വിതരണം ചെയ്‌ത് മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്.
കൂടുതൽ പേർ പണം നിക്ഷേപിച്ചതോടെ കിട്ടിയ പണവുമായി തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു. തുടർന്നാണ് തട്ടിപ്പിന് ഇരയായവർ പോലീസിൽ പരാതി നൽകിയത്. കേസിൽ ഇന്നലെ അറസ്‌റ്റിലായ ചാലാട് സ്വദേശി മുഹമ്മദ് റനീഷിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇത്രയും അതികം തുകയുടെ തട്ടിപ്പ് നടന്നതായി മനസിലായത്. ഇയാളുടെ അക്കൗണ്ടുകളിൽ കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി.
നേരത്തെ നാല് പേരെ കണ്ണൂർ സിറ്റി അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ മലപ്പുറം സ്വദേശി നിഷാദിനെ പിടികൂടാനായിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്. അനധികൃത നിക്ഷേപ പദ്ധതി നിരോധന നിയമപ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടാൻ ആവശ്യപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട് നൽകി.
Most Read: കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് സാധ്യത; ഡിജിസിഎയുടെ പരിശോധന പൂർത്തിയായി