കൊച്ചി: സ്വർണക്കടത്ത് കേസ് കൂടുതൽ നിർണായകമാകുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് എറണാകുളം സെഷൻസ് കോടതി അനുമതി നൽകി. അറസ്‌റ്റിനുള്ള അനുമതി തേടി കസ്‌റ്റംസ് കോടതിയെ സമീപിച്ചിരുന്നു. കേസിൽ ശിവശങ്കറിനെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കോടതി അനുവാദം നൽകിയത്. കാക്കനാട് ജില്ലാ ജയിലിലെത്തി കസ്‌റ്റംസ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തും.
നേരത്തെ ശിവശങ്കറിനെ ജയിലിലെത്തി കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് ശിവശങ്കറിനെ പ്രതി ചേർത്ത് അറസ്‌റ്റ് ചെയ്യാനായി അപേക്ഷ നൽകിയത്. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ഇടപെടൽ സംബന്ധിച്ച് ലഭിച്ച തെളിവിന്റെ അടിസ്‌ഥാനത്തിൽ അറസ്‌റ്റ് അനിവാര്യമാണെന്ന് അപേക്ഷയിൽ വ്യക്‌തമാക്കിയിരുന്നു.
നേരത്തെ വിദേശ കറൻസി കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നും അറസ്‌റ്റുണ്ടാകുമെന്നും കസ്‌റ്റംസ് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തെ കസ്‌റ്റഡിയിൽ എടുക്കാൻ ശ്രമങ്ങളും നടന്നിരുന്നു. പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ശിവശങ്കർ അറസ്‌റ്റിലായപ്പോൾ തന്നെ കസ്‌റ്റംസ് അവിടെയെത്തുകയും ഇഡിയുമായി സംസാരിക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് പ്രത്യേക അനുവാദം തേടി കസ്‌റ്റംസ് ശിവശങ്കറിനെയും തൊട്ട് പിന്നാലെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിനെയും ജയിലിലെത്തി ചോദ്യം ചെയ്‌തിരുന്നു. ഇതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ശിവശങ്കറിനെതിരെ വ്യക്‌തമായ തെളിവുകൾ ലഭിച്ചെന്നാണ് കസ്‌റ്റംസ് കോടതിയെ അറിയിച്ചത്. സ്വർണക്കടത്ത് ശിവശങ്കറിനും അറിയാമായിരുന്നുവെന്ന് സ്വപ്‌ന ഇഡിക്ക് കഴിഞ്ഞ 10ന് മൊഴി നൽകിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കസ്‌റ്റംസ് ജയിലിലെത്തി അവരെ ചോദ്യം ചെയ്‌തത്. ഇഡിയോടു പറഞ്ഞ കാര്യങ്ങൾ സ്വപ്‌ന കസ്‌റ്റംസിനോടും ആവർത്തിച്ചിരുന്നു.
കൂടാതെ, സ്വർണക്കടത്ത്, ഡോളർ കടത്ത് എന്നീ കേസുകളിൽ സ്വപ്‌ന, സരിത്, ശിവശങ്കർ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കസ്‌റ്റംസ് ഈ ആഴ്‌ച തന്നെ കടക്കും. നാളെ സ്വപ്‌നയെ വീണ്ടും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അനുമതിയും തേടും. മറ്റൊരു പ്രതി സരിത്തിനെയും കസ്‌റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം.
Also Read: ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി