ന്യൂഡെല്‍ഹി: രാജ്യത്തെ സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അംഗീകാരം നല്‍കി. വ്യക്‌തിത്വ വിവര ചൂഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങള്‍, അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള വ്യവസ്‌ഥകളടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവില്‍ വരിക.
നിലവിലുള്ള 2013ലെ സൈബര്‍ നിയമത്തിന് ഏറെ അപാകതകളുണ്ട്. മാര്‍ഗരേഖയുടെ രൂപത്തിലുള്ളതാണ് 2013-ലെ നിയമം. സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്താണെന്നും എന്തല്ലെന്നും നിര്‍വചിക്കുന്നത് ആയിരുന്നില്ലയത്. ഈ ന്യൂനതകളെല്ലാം സമഗ്രമായി പരിഹരിക്കുന്നതാകും പുതിയ നയം. 2013-ലെ സൈബര്‍ നയത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വര്‍ഷമായി അണിയറയിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററുടെ ഓഫീസ്, നോഡല്‍ അതോറിറ്റി എന്നീ എജന്‍സികളാണ് വിദഗ്ധരില്‍ നിന്നും മന്ത്രാലയങ്ങളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചത്. നിയമ മന്ത്രാലയം കഴിഞ്ഞ ദിവസം ചില ഭേദഗതികളോടെ ഇവ അംഗീകരിച്ചു. ഇതോടെ നയം ഓര്‍ഡിനന്‍സായി വിജ്‌ഞാപനം ചെയ്യാനുള്ള തയ്യാറെടുപ്പാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നടത്തുന്നത്. നയം നടപ്പിലാക്കുന്നതിന് മുന്നോടിയായി ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വിവര സുരക്ഷാ ഓഡിറ്റ് നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.